എടോ മാധവാ...
താന്‍ പറയുന്ന പോലെ ഒരു മഹാപാതകമൊന്നും ഞാന്‍ ചെയ്യാന്‍ പോകുന്നില്ല. ഒരു വിവാഹം കഴിക്കുന്നു, ഈ നാല്‍പ്പത്തിയെട്ടാം വയസ്സില്‍! ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണും അത്ര ചെരുപ്പക്കാരിയൊന്നുമല്ല. നാല്‍പ്പത്തിയൊന്ന് വയസ്സുണ്ടവള്‍ക്ക്, ഒരു സ്കൂള്‍ ടീച്ചറാണ്. എട്ട് വയസ്സുകാരന്റെ അമ്മയും.
മാധവാ...
നിനക്കറിയില്ലേ, എന്റെ അമ്മ മരിച്ചിട്ട് അ മാസമായി. അതിന് ശേഷം ആദ്യമായി എനിക്ക് പനി വന്നത് കഴിഞ്ഞതിന്റെ മുമ്പത്തെ ബുധനാഴ്ച്ചയാണ്, കര്‍ക്കിടകം ഒന്നിന്.
മാധവാ...
പാതിരാക്കുറങ്ങി ഉച്ചക്കെണീല്‍ക്കുന്നത് ഞാനെത്ര വെറുക്കുന്നു എന്ന് നിനക്കറിയാമല്ലോ? മരുന്നുകളുപയോഗിക്കാതിരിക്കുന്ന എന്റെ ശീലത്തെക്കുറിച്ചും നിനക്കറിയാം. ദൈവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ചും ‘രോഗം തന്ന ദൈവം തന്നെ അത് മാറ്റിക്കൊള്ളും, നാം പ്രകൃതിക്കനുസരിച്ച് ജീവിച്ചാല്‍ മതി’ എന്ന എന്റെ തത്വത്തെക്കുറിച്ചും നീ അറിയും. എന്റെ ക്അമാര കാലഘട്ടത്തില്‍ തന്നെ എന്നെ സ്വാധീനിച്ചതും ഞാന്‍ പിന്‍പറ്റുന്നവയുമാണിവ. പക്ഷെ,
എന്റെ മാധവാ...
ഇരുപതിലധികം വര്‍ഷ്ങ്ങള്‍ക്ക് ശേഷമാണ്, കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാന്‍ ഉണര്‍ന്നത് ഏഴുമണിക്ക്! എന്റെ അലാറം ഭയങ്കരമായി അലറി വിളിച്ചിട്ടും ഞാന്‍ ഉണര്‍ന്നില്ല.
മാധവാ...
എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍, ഇങ്ങനെയല്ലായിരുന്നു. അവര്‍ക്ക് എന്നെ അറിയാമായിരുന്നു. അവര്‍ എന്നെ വിളിച്ചുണര്‍ത്തുമായിരുന്നു. പിന്നീട് ഞാന്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് ഖുര്‍ആന്‍ വായിക്കുകയും ചെയ്യും. അപ്പോള്‍ എന്റെ അമ്മ കാപ്പിയുമായി വരും. പിന്നെയവര്‍ എന്റെ കൂടെ ഇരിക്കുകയും ചെയ്യും.
മാധവാ...
നീ മനസ്സിലാക്കണം, നാല്പത്തിയെട്ടുകാരനായ എന്റെ ഖുര്‍ആന്‍ പരായണത്തിലെ തെറ്റുകള്‍ അവര്‍ ചൂണ്ടിക്കാണിക്കും. മരിക്കുംവരെ അവരെന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിന്നു. ഓ...ഒരു കാര്യം പറയാന്‍ വിട്ടുപോയി...
മാധവാ...
കാപ്പി, അതായത് ഭക്ഷണം! അമ്മ മരിച്ചതിന് ശേഷം ഞാനതെല്ലാം സ്വയം ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. പക്ഷെ, പനി വന്നപ്പോള്‍...
മാധവാ...
അമ്മയുള്ളപ്പോള്‍ ഞാന്‍ ഒരിക്കലും വിശപ്പെന്തെന്നറിഞ്ഞിട്ടില്ല. പനി വന്നപ്പോള്‍ ഞാന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തിച്ചു. പക്ഷെ, അതെന്റെ പൂച്ചക്കുപോലും പിടിച്ചില്ല, അതിപ്പോള്‍ എവിടെയാണാവോ?
മാധവാ...
നിന്നെ വിശമിപ്പിക്കുമെങ്കിലും ഞാന്‍ പറയട്ടെ, ഒരാഴ്ച്ച ഞാന്‍ മരുന്നുകള്‍ മാത്രമാണ് കഴിച്ചത്! അതെ, ഞാന്‍ മരുന്നുകള്‍ കഴിച്ചു. നീ എന്നെ കുറ്റപ്പെടുത്തും. എന്നാല്‍, ഇങ്ങനെയൊക്കെയായിട്ടും നിന്നെ അറിയിക്കന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല എന്ന തെറ്റല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. പനി വന്നപ്പോള്‍ ഡോക്ടറെ കാണിക്കാതെ ഭക്ഷണം കുറച്ചും പച്ചവെള്ളം കൂടുതലായി കുടിച്ചും ഞാന്‍ പനിയെ നേരിടാന്‍ നോക്കിയതാണ്. അമ്മയുള്ളപ്പോള്‍ എന്റെ പനി അങ്ങനെ മാറുന്നതുമാണ്. പക്ഷെ, അമ്മ കൂട്ടിനില്ലാതായപ്പോള്‍ ഞാന്‍ പരാജയപ്പെട്ടു!
മാധവാ...
ഞാന്‍ മാത്രമല്ല, എന്റെ വീടും വിരങ്ങലിച്ചിരിക്കുന്നു. ഒരാഴ്ചത്തെ വര്‍ത്തമാനപ്പത്രങ്ങള് ഇപ്പോഴും അവിടെയെവിറ്ടൊക്കെയോ പരന്ന് കിടക്കുന്നുണ്ട്. അമ്മ മരിച്ചതിന് ശേഷവും ഞാന്‍ ബുന്ധിമുട്ടി ജീവന് വെപ്പിച്ചെടുത്ത അടുക്കള ഇതിനകം ശവക്കുഴിയിലെത്തിക്കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍,
മാധവാ...
ഒരു പനി വന്ന് പോയപ്പോഴേക്കും ഞാനാരായിരുന്നെന്ന് എനിക്ക് തന്നെ അറിയാതെയായി. ഇപ്പോള്‍ എന്റെ കയ്യില്‍ ബാക്കിയുള്ളത് ചെറിയൊരു പാഠം മാത്രമാണ്. “പനി വന്നാല്‍ പെണ്ണില്ലാതെ പറ്റില്ല.”
മാധവാ...
അപ്പോള്‍ നീ ചോദിക്കും ‘ഒരു സഹായി പോരെ’ എന്ന്. സഹായിയുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം! പനി വന്നെന്നറിഞ്ഞതും അവന്‍ തടിതപ്പി.
എന്റെ മാധവാ...
അതൊന്നും പറയാതിരിക്കുകയാഭേദം.ആ ദിവസങ്ങളില്‍ പരിചരണമായിരുന്നു ഞന്‍ ആഗ്രഹിച്ചിരുന്നത്. എന്നോടൊപ്പം വന്നിരിക്കുന്ന എന്റെ അമ്മ. അവരെന്റെ തലയില്‍ തലോടുന്നു. ഞാന്‍ പലപ്രാവശ്യം ഇത് സങ്കല്‍പ്പിച്ചു...
മാധവാ...
ഞാന്‍ നിര്‍ത്തുന്നു. നീ കുടുംബസമേധം കല്ല്യാണത്തില്‍ പങ്കെടുക്കണം. ഓ...
അല്ല മാധവാ...
എന്റെ ഭാര്യ അമ്മയെപ്പോലെയാകില്ലേ......?
2009, ഒക്‌ടോബർ 7, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ